Movies
സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിൽ സജ്ജീകരിച്ച ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ. പുരസ്കാരം നേടിയ ആണുങ്ങൾ മുൻനിരയിലും സ്ത്രീകളെ രണ്ടാം നിരയിൽ ഇരുത്തിയതുമാണ് താരത്തെ ചൊടിപ്പിച്ചത്.
സ്ത്രീകളെ ഒന്നാം നിരയിൽ നിന്നും ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയതിലെ അസ്വാഭാവികതയാണ് താരം ചോദ്യം ചെയ്തത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഹാന തന്റെ വിയോജിപ്പ് പരസ്യമാക്കിയത്.
"എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വീഡിയോ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസിൽ ചെറിയൊരു അസ്വസ്ഥത പടർത്തി.
സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ എനിക്കായില്ല,’’ അഹാന കൃഷ്ണ കുറിച്ചു.
നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ഒന്നാം നിരയിൽ മികച്ച നടിയായ ഷംലയ്ക്ക് മാത്രമാണ് ഇരിപ്പിടം ലഭിച്ചത്.
മികച്ച ഗായിക, മികച്ച സ്വഭാവ നടി തുടങ്ങിയ പുരസ്കാരങ്ങൾ നേടിയവർക്ക് രണ്ടാം നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. എന്നാൽ പുരുഷൻമാരിൽ മികച്ച നടൻ, ഗായകൻ, സംവിധായകൻ, നിർമാതാവ് എന്നിവരെല്ലാം ഒന്നാം നിരയിലായിരുന്നു.
Movies
ഛായഗ്രഹകനും അടുത്ത സുഹൃത്തുമായ നിമിഷ് രവിക്ക് പിറന്നാൾ ആശംസകളുമായി നടി അഹാന കൃഷ്ണ. പാരീസിൽ നിന്നെടുത്ത ഒരു ചിത്രത്തിനൊപ്പമാണ് അഹാനയുടെ ആശംസ. അഹാനയുടെ ആശംസയ്ക്ക് മറുപടിയുമായി നിമിഷും എത്തി. നന്ദി അമ്മു എന്നാണ് നിമിഷ് മറുപടി നൽകിയത്.
'എന്റെ എക്കാലത്തെയും ഏറ്റവും ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് നിം നോമിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. നിന്റെ പരിശുദ്ധമായ, അമൂല്യമായ ഈ നല്ല മനസ് എന്നും ഇങ്ങനെതന്നെ കാത്തുസൂക്ഷിക്കുക. കഴിഞ്ഞ വർഷങ്ങളിൽ നിന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തിയ എല്ലാ സൗഭാഗ്യങ്ങൾക്കും പിന്നിലെ ഒരേയൊരു കാരണം നിന്നിലെ നന്മയാണ്. ആ ദയയും വിനയവും കൈവിടാതെ, നീ എപ്പോഴും ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനായ ആ നല്ല കുട്ടിയായി തുടരുക. നിംസ് നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു'. അഹാന കൃഷ്ണ കുറിച്ചു.
നിമിഷും അഹാനയും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം അടുത്ത വർഷങ്ങളിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെയും ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അഹാനയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. നിമിഷിന് പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം ഇരുവർക്കും ആശംസകൾ എന്നാണ് പലരും കമന്റ് ചെയ്തത്.
Movies
സിനിമയിൽ ജോലി ചെയ്യുന്ന അഭിനേതാക്കൾക്കും ടെക്നീഷ്യൻസിനും ക്രൂ അംഗങ്ങളുമുൾപ്പെടയുള്ളവർക്ക് കൃത്യമായ ജോലി സമയവും അടിസ്ഥാന സൗകര്യങ്ങളും ഒരു പോലെ വേണമെന്ന നടി ദീപിക പാദുക്കോണിന്റെ പഴയൊരു അഭിമുഖത്തിലെ വാക്കുകൾ പങ്കുവച്ച് അഹാന കൃഷ്ണ.
സിനിമയുടെ കാര്യം വരുമ്പോൾ വാരാന്ത്യങ്ങൾ അല്ലെങ്കിൽ കുറഞ്ഞത് ഞായറാഴ്ചയ്ക്കു പോലും എന്തുകൊണ്ടാണ് ഒരു പ്രസക്തിയും ഇല്ലാത്തത് എന്ന ചോദ്യത്തോടെയാണ് അഹാന കൃഷ്ണയുടെ സ്റ്റോറി പങ്കുവച്ചിരിക്കുന്നത്. 2022ൽ അനുപമ ചോപ്രയ്ക്കു നൽകിയ അഭിമുഖമാണ് സ്റ്റോറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദീപിക പദുക്കോൺ തനിക്കുവേണ്ടി മാത്രമല്ല, സെറ്റിലെ മുഴുവൻ ക്രൂ അംഗങ്ങൾക്കുവേണ്ടിയും വാദിച്ച അഭിമുഖം എന്ന പേരിൽ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
2025-ലും അടിസ്ഥാന സൗകര്യങ്ങൾക്കുവേണ്ടി ഒരു കലാകാരനോ ഒരു ക്രൂ അംഗമോ പോരാടേണ്ട അവസ്ഥ ഉണ്ടാകരുത് എന്ന് ദീപിക വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു.
‘ജോലി സമയം, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ ഇതൊന്നും ആഡംബരമല്ല, അത് ബഹുമാനമാണ്. അഭിനേതാവിനോടും, ക്രൂവിനോടും, ജോലിയോടും തന്നെയുള്ള ബഹുമാനം. 2025-ലും ഇത് ഒരു പ്രശ്നമായി തുടരുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കുക തന്നെ വേണം’ എന്ന തലക്കെട്ടോടെയാണ് ഈ അഭിമുഖം ഇൻസ്റ്റാഗ്രാമിൽ വൈറലായത്.
‘‘സിനിമയിൽ ജോലിചെയ്യുന്നവരുടെ, പ്രത്യേകിച്ചും ക്രൂവിന്റെ കാര്യത്തിൽ, ആളുകൾ തുടർച്ചയായി, ഓവർടൈം ആയി ജോലി ചെയ്യണം എന്നൊരു ധാരണയുണ്ട്. എന്നാൽ ആളുകൾക്ക് ആവശ്യത്തിന് വിശ്രമമോ ഇടവേളകളോ നൽകിയാൽ അവർ മെച്ചപ്പെട്ട ഊർജത്തോടെ തിരികെ വരും. അത് ഔട്ട്പുട്ടിന്റെ ഗുണമേന്മ വർധിപ്പിക്കും.
അതിനാൽ, ഒന്നാം പടി ജോലി സമയം തിങ്കൾ മുതൽ വെള്ളി വരെ, ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്യുക എന്ന രീതിയിൽ ക്രമീകരിക്കണം. ശനിയാഴ്ച സ്ക്രിപ്റ്റ് വായിക്കാനോ, മറ്റു തയാറെടുപ്പുകൾക്കോ ആയി മാറ്റിവയ്ക്കാം. ഞായറാഴ്ച ആരും വിളിക്കരുത്, ഒരു ഫോൺ കോളുകൾ പോലും എടുക്കാതെ തനിക്കുവേണ്ടി ആ ദിവസം മാറ്റിവയ്ക്കുക.
ഒരു നടനോ ക്രൂവിനോ 12 മണിക്കൂറാണ് കരാർ എങ്കിൽ, അധികമായി ജോലി ചെയ്യുന്ന മണിക്കൂറുകൾക്ക് വേതനം നൽകണം. സിനിമയുടെ വിജയം നടീനടന്മാർക്ക് കൂടുതൽ ഗുണം ചെയ്യുമ്പോൾ, അതിലും നേരത്തെ വരികയും വൈകി പോകുകയും ചെയ്യുന്ന ക്രൂവിന് മണിക്കൂർ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം/അധിക വേതനം നൽകണം.
ക്രൂവിന് നൽകുന്ന ഭക്ഷണം പോഷക സമൃദ്ധമായിരിക്കണം. ക്രൂവിനെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും വച്ചാൽ അവർ കൂടുതൽ നന്നായി ജോലി ചെയ്യും എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു.’ ദീപിക പദുകോൺ അഭിമുഖത്തിൽ പറയുന്നു.
പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എ.ഡി.യുടെ തുടർച്ചയായ കൽക്കി രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയതായി നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചിരുന്നു.
പ്രതിഫലം, ജോലി സമയം, ക്രൂവിനായുള്ള സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച തർക്കങ്ങളാണ് ഈ പിന്മാറ്റത്തിലേക്ക് നയിച്ചത്. ഷൂട്ടിംഗിനായി ഒരു ദിവസം ഏഴു മണിക്കൂർ മാത്രമേ ചെലവഴിക്കാൻ കഴിയൂ എന്നും കൂടുതൽ പ്രതിഫലം വേണമെന്നുമുള്ള ദീപികയുടെ പിടിവാശികളാണ് തങ്ങൾ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ കാരണമെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു.
അഹാന കൃഷ്ണ ദീപിക പദുക്കോണിന്റെ അഭിമുഖം പങ്കുവെച്ചതോടെ സിനിമാ മേഖലയിലെ ജോലി സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
Movies
നടിയും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ വൈറൽ. വിമാനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രമാണ് അഹാന പങ്കുവച്ചത്.
‘‘സുന്ദരമായ യാദൃച്ഛികത, ആർക്കും അടുപ്പം തോന്നുന്ന, നല്ലൊരു വ്യക്തിത്വം.’’ എന്നാണ് അഹാന സ്റ്റോറിയിൽ കുറിച്ചത്. ചിത്രത്തിന്റെ സ്ക്രീന്ഷോട്ട് നിമിഷനേരങ്ങൾ കൊണ്ട് വൈറലായി.
പിന്നിൽ ഇരിക്കുന്ന മുഖ്യമന്ത്രിയെ ആകസ്മികമായി കണ്ട സന്തോഷത്തിൽ അഹാന ഒരു സെൽഫി എടുക്കാൻ തുനിഞ്ഞപ്പോൾ ഒരു വൈമുഖ്യവും കാട്ടാതെ ചിരിച്ചുകൊണ്ട് പിണറായി വിജയൻ സെൽഫിക്കായി പോസ് ചെയ്യുകയായിരുന്നു.
അഹാനയുടെ ചിത്രം മന്ത്രി വി. ശിവൻകുട്ടിയും പങ്കുവച്ചു. ഇന്ന് കണ്ട ഏറ്റവും മനോഹരമായ സെൽഫി എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചത്.